ജെഎന്‍ 1 നെ 'വേരിയന്റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

ജെഎന്‍ 1 നെ 'വേരിയന്റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 നെ 'വേരിയന്റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കയില്‍ ആദ്യം കണ്ടെത്തിയ ഈ വകഭേദം ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നില്ലെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

കോവിഡിനെതിരെയുള്ള നിലവിലെ വാക്‌സിനുകള്‍ ജെഎന്‍ 1 ല്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ എട്ട് വരെ അമേരിക്കയില്‍ ഏകദേശം 15 ശതമാനം മുതല്‍ 29 ശതമാനം വരെ കേസുകളില്‍ ജെഎന്‍ 1 ആണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ ചൈനയില്‍ ഏഴോളം പേര്‍ക്ക് ജെഎന്‍ 1 സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കേരളത്തിലും പുതിയ വേരിയന്റ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.നിലവിലെ വ്യാപനത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് കണക്കുകള്‍ നല്‍കാനും രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് കേസുകളുടെ വര്‍ധനവിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന കോവിഡ് 19 സാങ്കേതിക മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവിന്റെ വീഡിയോ ഡബ്ല്യുഎച്ച്ഒ പങ്കുവെച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.