ആശങ്ക പരത്തി കോവിഡ്; സംസ്ഥാനത്ത് രണ്ട് മരണം കൂടി; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

 ആശങ്ക പരത്തി കോവിഡ്; സംസ്ഥാനത്ത് രണ്ട് മരണം കൂടി; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

തിരുവനന്തപുരം: പുതിയ കോവിഡ് കേസുകളില്‍ ആശങ്ക ഒഴിയുന്നില്ല. സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിലും വര്‍ധനവ് ഉണ്ടായി. 292 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 2,041 ആയി.

ഇന്നലെ രാജ്യത്ത് 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ക്രിസ്തുമസ്, ന്യൂ ഇയര്‍ സാഹചര്യത്തില്‍ നഗരത്തിലെത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം, മുതിര്‍ന്നവരും കുട്ടികളും ആള്‍ക്കൂട്ടത്തിനിടയില്‍ പോകുന്നത് ഒഴിവാക്കണം, കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ ജില്ലകളിലും പരിശോധനകള്‍ കൂട്ടണം, അടിക്കടി പനി ബാധിക്കുന്നവര്‍ ശ്രദ്ധിക്കണം, സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളില്‍ ചികിത്സ തേടണം, ആര്‍ടിപിസിആര്‍/ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഡിസംബറിലെ തണുത്ത അന്തരീക്ഷവും കാലാവസ്ഥയിലെ മാറ്റങ്ങളുമാണ് പെട്ടെന്ന് പനി കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗവാഹകരായ കീടാണുക്കള്‍ക്ക് അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം തങ്ങി നില്‍ക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കുന്നു. 60 കഴിഞ്ഞവരും ഗുരുതര രോഗം ബാധിച്ചവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തില്‍ സ്ഥിരീകരിച്ച JN ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസുകളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ മരണകാരിയല്ല. കൃത്യമായ പരിശോധനയും ജാഗ്രതയുമാണ് ഇതിന് ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.