തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ കേസിൽ പ്രതി റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റുവൈസിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ഇന്ന് ഹർജി പരിഗണിച്ചപ്പോൾ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പഠനം പൂർത്തിയാക്കാനായി ജാമ്യം അനുവദിക്കണമെന്ന് റുവൈസ് കോടതിയിൽ അറിയിച്ചിരുന്നു. ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് പറഞ്ഞിരുന്നു.
നേരത്തെ തിരുവനന്തപുരം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റുവൈസിന് ജാമ്യം നിരസിച്ചിരുന്നു. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി അറിയിച്ചിരുന്നു. സ്ത്രീധത്തിന്റെ പേരിൽ റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഡോ. ഷഹ്നയുടെ മരണകാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവാഹം വരെ എത്തിയ ബന്ധം സ്ത്രീധനത്തിന്റെ പേരിൽ മുടങ്ങിയതും ഡോ. ഷഹ്നയെ തകർത്തിരുന്നു. ഇതിന് പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റുവൈസും ബന്ധുക്കളും വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ഡോ. ഷഹ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. റുവൈസും സ്വർണത്തിനും പണത്തിനുമായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഷഹ്ന ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.