ആളെ കിട്ടി ... ടീച്ചറെ തിരിച്ചറിഞ്ഞു

ആളെ കിട്ടി ... ടീച്ചറെ തിരിച്ചറിഞ്ഞു

തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാരയുടെ സഹായത്താൽ മൊബൈൽ ക്യാമറ ക്രമീകരിച്ച് ക്ലാസ്സ് എടുക്കുന്ന ടീച്ചർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ടീച്ചറിനെ കണ്ടെത്തുന്നതിനായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം ഫലം കണ്ടു. മ്ലാമല ഫാത്തിമ ഹൈ സ്കൂളിലെ ജോസ്ന മേരി ജോർജ് എന്ന ഫിസിക്സ്‌ അധ്യാപികയാണ് വൈറൽ താരം. കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂളിലെ അധ്യാപകനാണ് ഭർത്താവ് ആനന്ദ് ടോം.ഇരുവരും നിയമനാംഗീകാരം ലഭിക്കാതെ വർഷങ്ങളായി ശമ്പളമില്ലാതെ പഠിപ്പിക്കുന്ന ഫിസിക്സ് അധ്യാപകരാണ്.

ആനന്ദ് സാറിൻ്റെ മാതാപിതാക്കളും അധ്യാപകരായിരുന്നു. ഓൺലൈനായി വീഡിയോ ക്ലാസ്സ് എടുക്കുന്നതിൽ ബുദ്ധിമുട്ടുന്നത് കണ്ട അച്ചാച്ചൻ ടോമി കൂത്രപ്പള്ളി സാറാണ് "പാര ഐഡിയ " പ്രയോഗിച്ചത്. ഇദ്ദേഹം ഇടുക്കി തങ്കമണി എൽ പി എസിൽ നിന്നും എച്ച്.എം ആയി വിരമിച്ച ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കുടിയായ വ്യക്തിയാണ്. ജോസ്ന ടീച്ചറുടെ സാഹസികമായ ക്ലാസ്സ് എടുപ്പ് കണ്ട ഭർത്താവ് ആനന്ദ് സാറാണ് ഫോട്ടോ എടുത്ത് അടുത്ത ബന്ധുവിന് അയച്ചത്. അവരാണ് ആ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. "മാർഗമല്ല ലക്ഷ്യമാണ് പ്രധാനം" എന്ന തലക്കെട്ടോടെ പ്രചരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അധ്യാപികയുടെ ആത്മാർത്ഥതയെ അധ്യാപക സമൂഹമാകെ അംഗീകരിക്കുകയും ചെയ്തു.

ചിത്രം വൈറൽ ആയതോടെ ധാരാളം സുഹൃത്തുക്കൾ വിളിക്കുന്നുണ്ട്. ഇതിനിടെ ജോസ്ന ടീച്ചറിൻ്റെ മുഖം എഡിറ്റ് ചെയ്ത് പകരം മറ്റൊരു വ്യക്തിയെ ചേർത്തും പ്രചരിപ്പിക്കാൻ ശ്രമം ഉണ്ടായി. ഇന്ന് പൊതുവിദ്യാലയങ്ങൾ അനുഭവിക്കുന്ന നന്മകളിൽ ഒരു പ്രധാന കാരണം ജോസ്ന ടീച്ചറിനെപ്പോലെ ആത്മാർത്ഥതയുള്ള ഒരു കൂട്ടം അധ്യാപകരുടെ പ്രവർത്തന മികവ് തന്നെയാണ്. രതീഷ് സംഗമം അധ്യാപകക്കൂട്ടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതോടെ ആളെ പിടികിട്ടി എന്ന വാർത്തയും കാട്ടു തീപോലെ പരക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.