ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ പുതുചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. ഇന്ന് രാവിലെ 9.10 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് തമോഗർത്ത രഹസ്യങ്ങൾ തേടി പിഎസ്എൽവിയുടെ എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നത്. വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്താനായി ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്.
തമോഗർത്ത രഹസ്യങ്ങളും എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസ്സിലാക്കുന്നതിനുൾപ്പെടെ ജ്യോതിശാസ്ത്ര രംഗത്തെ നിർണായകമായ ചുവടുവെയ്പ്പാണിത്. ബെംഗളൂരു ആസ്ഥാനമായുള്ള രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യുആർ റാവു സാറ്റ്‌ലൈറ്റ് സെന്റർ എന്നിവിടങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്ത പേലോഡുകളും ഉപഗ്രഹത്തിലൂടെ വിക്ഷേപിച്ചു. എക്‌സ്‌പോസാറ്റ് മിഷൻ ബഹിരാകാശ പഠനത്തിന് ഒരു പുതിയ അടിത്തറ തന്നെ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച 'വിസാറ്റ്' ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.
1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളില്‍ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.