ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് സൂചനയുമായി മന്ത്രി ജി സുധാകരന്‍. കായംകുളത്ത് മല്‍സരിക്കില്ലെന്നു മന്ത്രി പറഞ്ഞു. അമ്പലപ്പുഴയില്‍ തന്നെയാകും മന്ത്രി മല്‍സരിക്കുക. തല്ലിക്കൊന്നാലും കായംകുളത്തേക്കില്ലെന്നും അവിടെയുള്ളത് കാലുവാരികളാണെന്നും ആ സംസ്‌കാരം കായംകുളത്ത് ഇപ്പോഴും മാറിയിട്ടില്ല. അവര്‍ കാലിലേക്കാണ് നോക്കുന്നത്. ഒരു കാര്യവുമില്ലാതെ അല്ലേ എന്നെ അന്ന് തോല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മറ്റിയിലും ഞാനുണ്ടല്ലോ. ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി എന്നും ജി സുധാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകും. എന്നാല്‍ താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോ എന്ന് ഉറപ്പില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേർത്തു.