എമിറേറ്റ്‌സില്‍ 5000 ഒഴിവുകള്‍; ദുബായില്‍ നിങ്ങള്‍ കാത്തിരുന്ന സ്വപ്ന ജോലി ഇതാ

 എമിറേറ്റ്‌സില്‍ 5000 ഒഴിവുകള്‍; ദുബായില്‍ നിങ്ങള്‍ കാത്തിരുന്ന സ്വപ്ന ജോലി ഇതാ

ഇന്നത്തെ തലമുറയില്‍ ഗ്‌ളാമറസ് ജോലിയായി കണക്കാക്കപ്പെടുന്ന എയര്‍ലൈന്‍ ജോലികള്‍ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും ജോലികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സുവര്‍ണാവസരം ഒരുക്കുകയാണ് അന്താരാഷ്ട്ര എയര്‍ലൈനായ എമിറേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനായ എമിറേറ്റ്സില്‍ നിരവധി തൊഴിലവസരങ്ങളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

ആഗോളതലത്തില്‍ ക്യാബിന്‍ ക്രൂ റിക്രൂട്ട്മെന്റ് നടത്താനാണ് എമിറേറ്റ്സിന്റെ തീരുമാനം. എ 350 എന്ന പേരില്‍ പുതിയ വിമാനങ്ങള്‍ എത്തിയതോടെ 5000 പേരെ ക്യാബിന്‍ ക്രൂവായി നിയമിക്കാനാണ് എമിറേറ്റ്സിന്റെ നീക്കം. എയര്‍ലൈന്‍ മേഖലയില്‍ പുതിയതായി ജോലിക്കെത്തുന്നവരെയാണ് കമ്പനി കൂടുതലായും ലക്ഷ്യമിടുന്നത്. ബിരുദം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.

ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധര്‍ എട്ട് ആഴ്ച പരിശീലനം നല്‍കും. ദുബായിലായിരിക്കും പരിശീലനം നടക്കുക. നിലവില്‍ 1180 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 76 രാജ്യങ്ങളിലെ 140 നഗരങ്ങളില്‍ ചെലവിടാനുള്ള അവസരമാണ് ക്യാബിന്‍ ക്രൂ ജോലി നല്‍കുന്നത്. ഈ വര്‍ഷം തന്നെ ആറ് ഭൂഖണ്ഡങ്ങളിലായി 460 ലധികം നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് റാലികളും മറ്റ് പരിപാടികളും നടത്താനാണ് എമിറേറ്റ്സ് പദ്ധതിയിടുന്നത്.

നികുതിയില്ലാത്ത ആകര്‍ഷകമായ ശമ്പളമായിരിക്കും ക്യാബിന്‍ ക്രൂവായി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. വിമാന ചെലവ്, താമസ ചെലവ്, മറ്റ് യാത്രാ ചെലവുകള്‍, കാര്‍ഗോ നിരക്കുകള്‍ എന്നിവ കമ്പനി വഹിക്കും. ജോലിക്കായി വരുമ്പോഴും പോകുമ്പോഴുമുള്ള എല്ലാ യാത്രാ ചെലവുകളും എമിറേറ്റ്സ് വഹിക്കും. കൂടാതെ മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇന്‍ഷുറന്‍സ് കവറേജുകളും ലഭിക്കും. ഒപ്പം ക്യാബിന്‍ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.