ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പ്: 27 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പ്: 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തില്‍ വിദേശ സര്‍വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം /പിഎച്ച്ഡി കോഴ്സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളര്‍ഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27 വരെ നീട്ടി.

വിദേശ-ഉപരി പഠനത്തിനായി വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ അല്ലെങ്കില്‍ കേരള സംസ്ഥാന ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്സിഡിയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്.

സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുളള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങില്‍ ഉള്‍പ്പെട്ട വിദേശ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

തിരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിക്ക് കോഴ്സ് കാലാവധിക്കുളളില്‍ പരമാവധി 5,00,000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2 300 524, 0471 2 302 090, ഇ-മെയില്‍: [email protected]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.