കണ്ണൂർ: ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം, കല്യാണരാമൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും ശ്രദ്ധ നേടിയ ചിത്രം രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖി ആയിരുന്നു.
ഒട്ടേറെ മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തർജ്ജനം. മക്കൾ ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണൻ. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.