തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തുനിന്നു പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. പി.ശ്രീരാമകൃഷ്ണന് അധികാരത്തിൽ തുടരാന്‍ അവകാശമില്ലെന്ന് കാണിക്കുന്ന പ്രമേയം എം.ഉമ്മറാണ് അവതരിപ്പിക്കുന്നത്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രമേയം ചര്‍ച്ചക്കെടുക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക. സ്പീക്കര്‍ അംഗങ്ങളുടെ നിരയിലായിരിക്കും ഇരിക്കുക.
അസാധരണമായ നടപടി ക്രമത്തിനാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിക്കുക. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക, സ്പീക്കര്‍ക്ക് ചര്‍ച്ചയുടെ സമയം തീരുമാനിക്കാം. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.