പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ യു.എ.ഇ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; രജിസ്‌ട്രേഷന്‍ 65,000 കടന്നു

ദുബായ്: യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്ന 'അഹ്‌ലന്‍ മോഡി' പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. 700ലധികം കലാകാരന്മാരാണ് സ്വീകരണ പരിപാടികള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്നത്. ഫെബ്രുവരി 13ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.

ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.

യുഎഇയില്‍ നിന്നുള്ള 700ലധികം കലാകാരന്മാരാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാക്കി പ്രധാനമന്ത്രിയെത്തുന്ന പരിപാടിയെ മാറ്റാനാണ് ശ്രമം. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര-ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ളവരുടെ രജിസ്‌ട്രേഷന്‍ 65,000 കടന്നു. യുഎഇയിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ ഒരുക്കങ്ങള്‍ നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളുടെ തനത് കലകള്‍ ചേര്‍ത്ത് ആവിഷ്‌കരിക്കുന്ന കലാവിരുന്നില്‍ മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും. ഇതിന്റെ പരിശീലനം വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.