കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂരിലെ ദമ്പതികൾക്ക്. ഇരിട്ടി വള്ള്യാട്ട് കോട്ടക്കുന്ന് കോളനിയിലെ 28-കാരനായ കെ. അജിത്തും ഭാര്യ 23-കാരിയായ രമ്യ രവിയ്ക്കുമാണ് പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ദമ്പതിമാരാണിവർ. പരേഡില്‍ പങ്കെടുക്കുക മാത്രമല്ല, രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും സംസാരിക്കാനുമുള്ള അപൂര്‍വാവസരം കൂടിയാണ് ഇവര്‍ക്ക് ലഭിച്ചത്. രാഷ്‌ട്രപതിയോടൊപ്പം വിരുന്നിലും ഇവര്‍ പങ്കെടുക്കും.
ഇക്കുറി പരേഡില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള പട്ടികവര്‍ഗ്ഗ ദമ്പതിമാരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അജിത്തിനെയും ഭാര്യയെയുമാണ് തിരഞ്ഞെടുത്തത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്ന് ആദ്യമായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ താത്‌കാലിക വാച്ച്‌മാനാണ് അജിത്ത്. ഇന്നലെ കണ്ണൂരില്‍ നിന്നും തിരിച്ച ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ഡൽഹിയിലേക്കു പറക്കും.