അസാധാരണ നടപടിയുമായി സര്‍ക്കാര്‍; സിഎജിയുടെ കിഫ്ബി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി

അസാധാരണ നടപടിയുമായി സര്‍ക്കാര്‍; സിഎജിയുടെ കിഫ്ബി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. സർക്കാർ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത്. ഇത് തെറ്റായ കീഴ് വഴക്കമാണ്. അതിന് കൂട്ടു നിന്നുവെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എന്നാൽ, പ്രമേയത്തെ ശക്തമായെതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും റിപ്പോർട്ട് സഭയിൽ സമർപ്പിച്ചാൽ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് വിടുകയാണ് പതിവെന്നും വി.ഡി സതീശൻ പറഞ്ഞു. കീഴ്‌വഴക്കം പാലിക്കാതെയുള്ള വിചിത്രമായ പ്രമേയമാണിതെന്നും കോടതിവിധിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതുപോലെ ധാര്‍ഷ്ട്യമാണിതെന്നും സതീശന്‍ സഭയില്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പോലും ഇങ്ങനെ ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പിഎസി പരിശോധിക്കേണ്ടത് സിഎജി ആദ്യം സമർപ്പിച്ച റിപ്പോർട്ടാണോ നിരാകരിക്കപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയുളതാണോയെന്ന സംശയം  പ്രതിപക്ഷം ഉയർത്തി. ഇക്കാര്യം പരിശോധിച്ച് റൂളിങ് നൽകാമെന്ന് സ്പീക്കർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.