വയനാട്: വയനാട് മേപ്പാടി എളമ്പിരിയിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു. റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി, എളമ്പിരിയിലെരി റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മുപ്പതോളം പേര്‍ ഷഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു.
പരിക്കേറ്റ യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഈ സംഭവത്തിൽ റിസോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്. വനാതിര്‍ത്തിയില്‍ നിന്ന് 10 മീറ്റര്‍ അകലം പോലും റിസോര്‍ട്ടിലേക്കില്ല. വന്യമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, ഹോം സ്റ്റേ നടത്താന്‍ സര്‍ക്കാറിന്‍റെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ടെന്‍റ് നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണ്ട. യുവതി ശുചി മുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭയന്ന് വീണപ്പോള്‍ ആന കൊലപ്പെടുത്തിയെന്നും ഉടമ പറയുന്നു.