വിളിച്ചാൽ ഇനി കെഎസ്ഇബി വീട്ടിലെത്തും

വിളിച്ചാൽ ഇനി കെഎസ്ഇബി വീട്ടിലെത്തും

തിരുവനന്തപുരം: ‘1912’ എന്ന നമ്പറിൽ വിളിച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ക‍ണക‍്ഷൻ നൽകും. ഇതുൾപ്പെടെ സേവനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനം അടുത്ത മാസം മുതൽ പരീക്ഷണാർഥം 100 സെ‍ക‍്ഷൻ ഓഫിസുകളിൽ നടപ്പാക്കും. രണ്ടാം വാരത്തോടെ പൈലറ്റ് ഘട്ടം നടപ്പാക്കി ജൂണിനു മുൻപു സംസ്ഥാന‍ വ്യാപകമാക്കാനാണു തീരുമാനം. ഇതിനായി മൊബൈൽ ആ‍പ്പും വികസിപ്പിക്കും. 

പുതിയ വൈദ്യുതി കണ‍ക്‌ഷൻ, ഉടമസ്ഥാ‍വകാശ മാറ്റം, കണക്ടഡ് ലോഡ് / കോൺട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ–മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് പേരും ഫോൺ നമ്പറും ‘1912’ എന്ന നമ്പ‍റിൽ വിളിച്ചു ‍റജിസ്റ്റർ ചെയ്യണം. അസിസ്റ്റന്റ് എൻജിനീയർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടു വിവരം ശേഖരിക്കും. ആവശ്യമുള്ള രേഖകളെ‍ക്കുറിച്ചും അറിയിക്കും.

അതിനുശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. അന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തി, അടയ്ക്കേണ്ട തുകയുടെ വിവരം അപേക്ഷകനെ അറിയിക്കും. ഓൺലൈനായി തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാക്കുകയും ചെയ്യും.

പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള 39 സെ‍‍ക‍്ഷനുകളിൽ പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയിച്ചു. മൂന്ന് മാസത്തിനിടെ റജിസ്റ്റർ ചെയ്ത 4244 അപേക്ഷകളിൽ 4134 എണ്ണത്തിലും സേവനം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ നിലവിലെ ലോ ടെൻഷൻ (എൽടി) ഉപയോക്താക്കൾക്കും പുതുതായി എൽടി കണ‍ക‍്ഷന് അപേക്ഷിക്കുന്ന‍വർക്കുമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.