കൊച്ചി: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കും എന്നാണ് വിവരം. സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ സത്യമുണ്ടെന്ന് കണ്ടാൽ വേണ്ട നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം.
കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. സിം കാർഡ് എടുക്കുമ്പോൾ തന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതെന്നുമാണ് സ്പീക്കർ നേരത്തെ പറഞ്ഞത്.
സ്വപ്ന സുരേ ഷിന്റെയും സരിത്തിന്റെയും മൊഴികളിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു. ഈ മൊഴികളാണ് സ്പീക്കർക്കെതിരെ നിർണായകമായി മാറിയത്.