ഭുവനേശ്വർ: ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്മാറി. പ്രചാരണത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തിയുടെ പിന്മാറ്റം. ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്താൻ സുചാരിത ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് പിന്മാറ്റം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് കത്ത് നൽകി. സുചാരിത ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പാർട്ടിയിൽ നിന്ന് ഫണ്ടൊന്നും ലഭിക്കുന്നില്ലെന്ന് സുചാരിത പറഞ്ഞു.
എനിക്ക് സ്വന്തമായി ഫണ്ട് കണ്ടെത്താൻ സാധിക്കുന്നില്ല. അതിനാൽ പണം അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. എന്റെ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ, മത്സരത്തിൽനിന്ന് പിന്മാറാൻ തീരുമാനിച്ചെന്ന് അവർ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങൾ വഴി യുപിഐ ക്യുആർ കോഡ് പങ്കുവെച്ച് പണത്തിന് അഭ്യർഥിച്ചു. എന്നാൽ പ്രതീക്ഷിച്ച പ്രതികരണമില്ലാതെ വന്നതോടെയാണ് സുചാരിത പിന്മാറുന്നത്.