കൊച്ചി: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കരി ഓയില്‍ പ്രതിഷേധം. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിലേയ്ക്കാണ് കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ ജസ്നയുടെ നാട്ടുകാരനായ കോട്ടയം എരുമേലി സ്വദേശി രഘുനാഥിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ പ്ലക്കാര്‍ഡുമായി നിന്നാണ് ഇയാള്‍ പ്രതിഷേധം നടത്തിയിരുന്നത്. രാവിലെ ജഡ്ജിയുടെ കാര്‍ കടന്നു പോയപ്പോള്‍ ഇയാള്‍ അപ്രതീക്ഷിതമായി കരി ഓയില്‍ ഒഴിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥിനെ പിടികൂടി. ഇയാളിപ്പോൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണുള്ളത്.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ പിന്നീട് കണ്ടിട്ടില്ല.
രണ്ടാഴ്ച മുമ്പ് ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഹർജിയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈ ഹർജി പിൻവലിക്കപ്പെട്ടിരുന്നു. അന്ന് ഹർജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേർസിയാണ്. തങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കാത്തതിൽ ബന്ധുക്കളും നാട്ടുകാരും വലിയ അമർഷത്തിലായിരുന്നു. പ്രഗത്ഭരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ച് പാതി വഴിയിൽ ഉപേക്ഷിച്ച് പോയ ജസ്നയുടെ കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് ബന്ധുക്കൾക്കൊപ്പം പല സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യാതൊരു തരത്തിലുമുള്ള പുരോഗമനവും കേസിൽ ഉണ്ടായിട്ടില്ല. തങ്ങൾക്ക് നീതി ലഭിക്കാത്തതിലുള്ള വിഷമം മൂലം ആണ് ഇത് ചെയ്തത് എന്നാണ് രഘുനാഥൻ പോലീസിനോട് പറഞ്ഞത്.
ജസ്നയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ലൗ ജിഹാദ് പോലെയുള്ള സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ സീന്യൂസ്‌ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.