ക്രൈസ്തവ നാടാരും ഇനി ഒബിസിയില്‍; വോട്ടു ബാങ്കില്‍ കണ്ണുവച്ചുള്ള സര്‍ക്കാര്‍ നീക്കം

 ക്രൈസ്തവ നാടാരും ഇനി ഒബിസിയില്‍;  വോട്ടു ബാങ്കില്‍ കണ്ണുവച്ചുള്ള സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ സംവരണം ഹിന്ദു നാടാര്‍, എസ്ഐസിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായിരുന്നു.

പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒബിസി സംവരണം ലഭിക്കും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചാണ് നടപടിയങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തം.

തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല, നെടുമങ്ങാട്, കോവളം മണ്ഡലങ്ങളില്‍ നാടാര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യമായിരുന്നു നാടാര്‍ സമുദായത്തില്‍പ്പെട്ടവരെ പൂര്‍ണമായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നത്.

തെക്കന്‍ കേരളത്തില്‍ പ്രബലമായ സമുദായമാണ് നാടാര്‍ സമുദായം. നിലവില്‍ ഹിന്ദു നാടാര്‍, എസ്‌ഐയുസി വിഭാഗങ്ങള്‍ക്കു ജോലിയില്‍ ഒരു ശതമാനം സംവരണമാണുള്ളത്. ലത്തീന്‍ സഭയിലെ നാടാര്‍ വിഭാഗങ്ങള്‍ക്ക് ആ സഭയുടെ സംവരണം ലഭിക്കുന്നുണ്ട്. ഇതിലൊന്നും ഉള്‍പ്പെടാത്ത വിവിധ ക്രിസ്ത്യന്‍ സഭകളിലും മതവിഭാഗങ്ങളിലുമുള്ളവര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.