മസ്കറ്റ്: കുവൈറ്റിലെ മംഗഫിൽ 49 വിദേശ തൊഴിലാളികൾ മരണപ്പെട്ട ദാരുണ തീപിടുത്തത്തിൽ തീവ്രമായ ദുഖവും ആദരാജ്ഞലികളും രേഖപ്പെടുത്തി ഇൻകാസ് ഒമാൻ ദേശീയ നിർവാഹക കമ്മിറ്റി . ജീവിതത്തിൻറെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കുവാൻ വലിയ സ്വപ്നങ്ങളുമായി കുവൈറ്റിൽ പ്രവാസികളായി ജോലി ചെയ്യുകയായിരുന്ന പ്രിയ സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടായ ഈ ദുരന്തം അത്യന്ത്യം വേദന ഉളവാക്കുന്നതാണ് എന്ന് വൈസ് പ്രസിഡണ്ട് നിധീഷ് മാണി പറഞ്ഞു.
പരേതാത്മാക്കളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകളോടെ ആരംഭിച്ച ചടങ്ങിൽ, കുവൈറ്റിൽ മരണമടഞ്ഞ 49 പേരിൽ 45 ഇന്ത്യക്കാരായിരുന്നുവെന്നും, അതിൽ 24 പേർ മലയാളികളായിരുന്നുവെന്നതും ഓർമ്മപ്പെടുത്തിക്കൊണ്ട് ഭാരവാഹികൾ അനുശോചനങ്ങൾ നേർന്നു.
കഠിനമായ ചൂട് നിലനിൽക്കുന്ന ഈ സമയങ്ങളിൽ വാഹനങ്ങളും ഭവനങ്ങളും സുരക്ഷിതമാക്കുവാൻ വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുവാൻ പ്രവാസികളെ പ്രത്യേകിച്ച് ക്യാമ്പുകളിൽ കഴിയുന്നവരെ ബോധവൽക്കരിക്കുന്ന പരിപാടികൾ ഇൻകാസ് ഒമാൻ ഉടൻ നടത്തുമെന്നും ഉന്നതാധികാര സമിതി കൺവീനർ കുര്യാക്കോസ് മാളിയേക്കൽ പറഞ്ഞു.