ജെസ്നയുടെ തിരോധാനം: ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി

 ജെസ്നയുടെ തിരോധാനം: ഹൈക്കോടതി  കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി

കൊച്ചി: ജെസ്ന തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ നല്‍കിയ വിശദീകരണം പരിശോധിച്ച് നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് വി.ജി അരുണ്‍ ആവശ്യപ്പെട്ടത്.

പത്തനംതിട്ട മുക്കൂട്ടുതറ കൊല്ലമുള കുന്നത്തു വീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരനടക്കം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

2018 മാര്‍ച്ച് 22 നാണ് ജെസ്ന ജെയിംസിനെ കാണാതാകുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിന്റെ സകലശേഷിയും കേസിന്റെ അന്വേഷണത്തിന് ഉപയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണത്തില്‍ കേന്ദ്രത്തിന്റെ നിലപാടറിയാന്‍ ഹര്‍ജി ഫെബ്രുവരി 12ലേക്കു മാറ്റി.

ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന കേസില്‍ കക്ഷിചേരാന്‍ ഉപഹര്‍ജി നല്‍കി. കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയില്‍ വിശദീകരണം നല്‍കണമെന്ന് സംഘടനയോട് കോടതി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.