ധര്‍മ്മജനെതിരെ ദളിത് കോണ്‍ഗ്രസ്; വൈപ്പിനും പരിഗണനയില്‍

ധര്‍മ്മജനെതിരെ ദളിത് കോണ്‍ഗ്രസ്;  വൈപ്പിനും പരിഗണനയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിമിക്രി, സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ മത്സരിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തില്‍ ധര്‍മ്മജന്റെ മണ്ഡല മാറ്റം കോണ്‍ഗ്രസ് ആലോചിക്കുന്നു.

വൈപ്പിനില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച് കൂടി വിജയസാദ്ധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധര്‍മജന് വൈപ്പിനില്‍ ലഭിക്കും. എന്നാല്‍ ബാലുശേരി പോലെ തന്നെ ഇടത് മണ്ഡലമാണ് വൈപ്പിനും. എസ്.ശര്‍മ്മയാണ് സിറ്റിംഗ് എംഎല്‍എ. ഇവിടെയും വിജയം അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ബാലുശേരിയിലാണ് ധര്‍മജനെ ആദ്യം മുതല്‍ പരിഗണിക്കുന്നത്. മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധര്‍മജന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോണ്‍ഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത് തിരിച്ചടിയായി. ദളിത് സംവരണ മണ്ഡലമാണ് ബാലുശേരി.

ഇരു മണ്ഡലത്തിലും ധര്‍മജന്റെ വിജയസാധ്യത കോണ്‍ഗ്രസ് പരിശോധിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയുടെ ടീം തന്നെയാണ് ഇതും വിലയിരുത്തുന്നത്. നിലവില്‍ ബാലശേരി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തില്‍ പാര്‍ട്ടിക്കുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇത്തവണ ബാലുശേരി നോട്ടമിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.