അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. സൗദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു. ഫിൻടെക്, ഹെൽത്ത്കെയർ, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങി ഉയർന്ന യോഗ്യതയുള്ള മേഖലകൾ മുതൽ ക്ലീനർമാർ, വീട്ടുജോലിക്കാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, നിർമാണ രംഗം തുടങ്ങിയ ബ്ലൂ കോളർ ജോലികൾ വരെയുള്ള മേഖലകളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വെച്ച് യുഎഇയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിൽ തേടി എത്തിയിരിക്കുന്നത്. ദുബായ്,അബുദാബി, ഷാർജ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയാണ് യുഎഇയുടെ തൊട്ടുപിന്നിലുള്ളതെന്നും ലോക്സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിങ് പറഞ്ഞു.
പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ 10 ലക്ഷത്തിൽ താഴെയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.