നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി; വിഷയ വിദഗ്ധര്‍ക്കെതിരെ വിസി

നിനിത കണിച്ചേരിയുടെ നിയമനത്തില്‍ ഗവര്‍ണര്‍  വിശദീകരണം തേടി; വിഷയ വിദഗ്ധര്‍ക്കെതിരെ വിസി

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി മുന്‍എംപിയും സിപിഎം നേതാവുമായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.

നിനിതയുടെ നിയമനം റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയ കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് നിനിതയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം കൊണ്ട് മറുപടി നല്‍കുമെന്നും പറഞ്ഞു.

അതേസമയം നിയമനത്തില്‍ പരാതി ഉന്നയിച്ച വിഷയ വിദഗ്ധര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ രംഗത്തെത്തി. അവര്‍ ചെയ്തതിന് വിരുദ്ധമായി സംസാരിക്കുന്നു. ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്ധരെ നിയോഗിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നയാള്‍ക്കല്ല നിയമനം നല്‍കുകയെന്നുമാണ് വിസി പ്രതികരണം.

ഉദ്യോഗാര്‍ത്ഥിയ്ക്ക് വിഷയത്തില്‍ ജ്ഞാനമുണ്ടോയെന്ന് സെലക്ഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതിനാണ് വിഷയ വിദഗ്ധരെ വെക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ഒന്നിച്ചാണ് തീരുമാനം എടുക്കുക. ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരും വിഷയ വിദഗ്ധര്‍ തന്നെയാണ്. മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ഹാജരാക്കുമെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞു.

പരാതി ഉന്നയിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഒപ്പിട്ടതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. നിനിതയെ നേരിട്ട് അറിയില്ല. രാജേഷിന്റെ ഭാര്യയാണെന്ന കാര്യവും അറിഞ്ഞിരുന്നില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. അഭിമുഖ ദിവസമാണ് നിനിതയെ ആദ്യം കാണുന്നത്. വിഷയ വിദഗ്ധര്‍ അയച്ച കത്ത് സര്‍വ്വകലാശാല ചോര്‍ത്തിയിട്ടില്ല. താന്‍ മെയില്‍ ഓപ്പണ്‍ ചെയ്യുന്നതിന് മുന്‍പ് നിനിതയ്ക്ക് കത്ത് കിട്ടിയിരുന്നു. നിനിതയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.