ഡല്‍ഹിയില്‍ കനത്ത മഴ: ഗാസിപുരില്‍ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി

ഡല്‍ഹിയില്‍ കനത്ത മഴ: ഗാസിപുരില്‍ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു; വിമാന സര്‍വീസുകള്‍ താളം തെറ്റി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു. 22 കാരിയായ തനൂജയും മൂന്ന് വയസുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങി മരിച്ചത്.

ആഴ്ച ചന്തയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയ ഇവര്‍ വെള്ളക്കെട്ടില്‍ അഴുക്കു ചാലിലേക്ക് വീഴുകയായിരുന്നു. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം.

ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതാകാനും നിര്‍ദേശമുണ്ട്.

അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. നഗരത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു.

പ്രതികൂല കാലാവസ്ഥ വ്യോമ ഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും തിരിച്ചു വിട്ടു. പ്രതികൂല കാലാവസ്ഥ കൂടുതല്‍ സര്‍വീസുകളെ ബാധിക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.