ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി ഒരുങ്ങുന്നത്.
നേരത്തെ പലതവണ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഈ കേസിൽ ഇ ഡി ചോദ്യം ചെയ്തിരുന്നു. 2022 ജൂണിൽ രാഹുലിനെ നാല് തവണയായി 40 മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്. 2022 ജൂലൈയിൽ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളം സോണിയ ഗാന്ധിയെയും ചോദ്യം ചെയ്തു. കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യംഗ് ഇന്ത്യന്റെ ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലുള്ള കള്ളപ്പണ നിക്ഷേപമാണ് കണ്ടുകെട്ടിയത്.