നടാർ ക്രിസ്ത്യൻ സംവരണം പുനർ സ്ഥാപിച്ച കേരള സർക്കാരിന് അഭിനന്ദനങ്ങൾ; പീഡിതരായ സമൂഹം ദശാബ്ദമായി നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു: മാര്‍ തോമസ് തറയില്‍

നടാർ ക്രിസ്ത്യൻ സംവരണം പുനർ സ്ഥാപിച്ച കേരള സർക്കാരിന് അഭിനന്ദനങ്ങൾ; പീഡിതരായ സമൂഹം ദശാബ്ദമായി നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു: മാര്‍ തോമസ് തറയില്‍

തിരുവനന്തപുരം: സംവരണത്തിനായി ഏറെ വര്‍ഷമായി പോരാട്ടം നടത്തിവന്ന നാടാര്‍ ക്രിസ്ത്യാനികളെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നതായി ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. നാടാര്‍ ക്രിസ്ത്യന്‍ സംവരണം പുന:സ്ഥാപിച്ച സര്‍ക്കാരിനെ അനുമോദിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നാടാര്‍ ക്രിസ്ത്യന്‍ സംയുക്ത സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സഹായ മെത്രാന്‍.


പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച റാലിയില്‍ 45 ക്രൈസ്തവ വിഭാഗത്തിലെ പ്രതിനിധികള്‍ പങ്കെടുത്തു.

പീഡിതരായ സമൂഹം ദശാബ്ദമായി നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു. സമത്വം വാഗ്ദാനം ചെയ്യുന്ന രാജ്യത്ത് സമത്വത്തിനായി സമരം ചെയ്യേണ്ട സ്ഥതിവന്നത് വേദനാര്‍ഹമാണ്. മതത്തിന്റെ പേരിലുള്ള വിവേചനം തിരിച്ചറിയാന്‍ സര്‍ക്കാരിനായി. ആരുടേയും അവകാശം ഹനിക്കാതെയാണ് നാടാര്‍ ക്രിസ്ത്യാനികളെ കൂടി ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു തീരുമാനമെടുത്ത മന്ത്രിസഭയെ അഭിനന്ദിക്കുന്നു. സംവരണത്തിനായി പരിശ്രമിച്ച എല്ലാവരേയും അനുമോദിക്കുന്നതായി സഹായ മെത്രാന്‍ പറഞ്ഞു.


നാടാര്‍ ക്രിസ്ത്യന്‍ സംയുക്ത സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബിഷപ് ഡോ. ഗബ്രിയേല്‍, മാര്‍ ഗ്രിഗോറിയോസ്, ലൂര്‍ദ് ഫെറോനാ വികാരി ഫാ. മോര്‍ലി കൈതപ്പറമ്പില്‍, ഫാ. ജോമോന്‍ കാക്കനാട്ട്, ഫാ. സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍, (സീറോ മലബാര്‍സഭ ) തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. കെ. സത്യദാസ് നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.