ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് എംപോക്സ് രോഗ ലക്ഷണങ്ങൾ കണ്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇയാളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിലെ ആർഎംഎൽ, സഫ്ദർജംഗ്, ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 12 ആഫ്രിക്കൻ രാജ്യങ്ങളിൽ വകഭേദം സ്ഥിരീകരിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയിൽ സംശയകരമായ കേസ് റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത പനി, തലവേദന, പേശികൾക്ക് വേദന, ദേഹമാസകലം തിണർപ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങൾ. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.