ആണവ സഹകരണത്തിന് ഇന്ത്യ-യുഎഇ കരാര്‍: അബുദാബി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അഞ്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍

 ആണവ സഹകരണത്തിന് ഇന്ത്യ-യുഎഇ കരാര്‍:  അബുദാബി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അഞ്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍

ഇന്ത്യ-യുഎഇ വിര്‍ച്വല്‍ വ്യാപാര ഇടനാഴിയും സാധ്യമാക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് വിര്‍ച്വല്‍ വ്യാപാര ഇടനാഴി.

ന്യൂഡല്‍ഹി: ആണവ സഹകരണത്തിന് ഇന്ത്യയും യുഎഇയും ധാരണയിലെത്തി. ആണവോര്‍ജ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് പരസ്പരം സഹായിക്കാനാണ് കരാര്‍. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും എമിറേറ്റ്സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷനും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

ആണവ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം ഇതിലൂടെ സാധ്യമാകും. പര്യവേഷണത്തിനും നിക്ഷേപത്തിനും ഇത് വാതില്‍ തുറക്കും. ആണവോര്‍ജ വികസനത്തിന്റെ എല്ലാ മേഖലയിലും അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കും.

ഇതുള്‍പ്പടെ അഞ്ച് കരാറുകളില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശന വേളയില്‍ രണ്ട് രാജ്യങ്ങളും ഒപ്പു വച്ചു. നിര്‍മിത ബുദ്ധി, ധാതു, ഇന്ധന മേഖലകളിലും സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.

ഇന്ത്യ-യുഎഇ വിര്‍ച്വല്‍ വ്യാപാര ഇടനാഴിയും സാധ്യമാക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് വിര്‍ച്വല്‍ വ്യാപാര ഇടനാഴി. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷെയ്ഖ് ഖാലിദും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സഹകരണം ശക്തമാക്കാനും ധാരണയായി. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

ധാരണ പ്രകാരം ഇന്ത്യ യുഎഇയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീര്‍ഘകാല കരാറുകളിലും രണ്ട് രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും അബുദാബി കിരീടാവകാശി കണ്ടു.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡല്‍ഹിയിലെത്തിയത്. അബുദാബി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക ഉച്ച വിരുന്നും ഒരുക്കിയിരുന്നു.

അതിനിടെ ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ പാര്‍ക് വികസിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയായ എഡിക്യു ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.