കൊച്ചി: ജസ്‌ന മരിയ ജെയിംസ് തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. കേസ് ഏറ്റെടുക്കുന്നതിന് നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ എന്നിവര്‍ ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോള്ജ് വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ കാണാതാകുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ പരാതികൾ ലഭിച്ചെങ്കിലും ഇതുവരെ പോലീസിന് ജസ്‌നയെ കണ്ടെത്താനായിട്ടില്ല. എല്ലാതലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ജസ്‌നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്.