ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിൽ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പൗവത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്.
1930 ഓഗസ്റ്റ് 14ന് ജനനം. 1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി പടിയിറങ്ങിയ ശേഷം മാര്‍ ജോസഫ് പൗവത്തിൽ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിന് നിയമിതനായി. 1986 ജനുവരി 17ന് മെത്രാപ്പോലീത്ത ചുമതലയേറ്റു. 22വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയിലേക്കു പ്രവേശിക്കുന്ന നാളെ രാവിലെ ആര്‍ച്ച് ബിഷപ് ഹൗസില്‍ മാര്‍ ജോസഫ് പൗവത്തിൽ കൃതജ്ഞതാ ബലി അര്‍പ്പിക്കും. വൈകുന്നേരം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ വൈദികര്‍ ആശംസകള്‍ അര്‍പ്പിക്കും.
മാര്‍ ജോസഫ് പൗവത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം അഞ്ച് വാല്യങ്ങളായി ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണെന്ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. തോമസ് പടിയത്ത് പറഞ്ഞു.