കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന് തുടക്കമായി

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന് തുടക്കമായി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി എ.കെ . ശശീന്ദ്രന്‍ നിർവഹിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി സിഎംഡി ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടത്.

ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച്‌ മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്.

തിരുവനന്തപുരത്താണ് ഒരു ബസിനെ രൂപമാറ്റം വരുത്തി ഡോക്ടര്‍, നേഴ്സ്, ലാബ് ടെക്നീഷ്യന്‍ എന്നിവരോടൊപ്പം ഒരു പരിശോധന ലാബ് കൂടെ സജ്ജീകരിച്ച്‌ ഓരോ ഡിപ്പോകളിലും എത്തി 30 ഓളം ടെസ്റ്റുകള്‍ നടത്താനുള്ള സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ തന്നെയുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.