'ജൈവ കൃഷിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി'; ജൈവ കര്‍ഷകയും പത്മശ്രീ ജേതാവുമായ പാപ്പമ്മാളിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

'ജൈവ കൃഷിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി'; ജൈവ കര്‍ഷകയും പത്മശ്രീ ജേതാവുമായ പാപ്പമ്മാളിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രശസ്ത ജൈവ കര്‍ഷകയും പത്മശ്രീ ജേതാവുമായ പാപ്പമ്മാളിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു പാപ്പമ്മാളെന്നും വിയോഗത്തില്‍ വേദനിക്കുന്നുവെന്നും പ്രധാനമന്ത്രി സാമൂഹമാധ്യമത്തില്‍ കുറിച്ചു.

'' പാപ്പമ്മാളിന്റെ വേര്‍പാടില്‍ അതിയായ വേദനയുണ്ട്. ജൈവ കൃഷിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പാപ്പമ്മാള്‍. പ്രകൃതിയോടുള്ള അവരുടെ സ്നേഹത്തെ എല്ലാവരും പ്രശംസിച്ചു. അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.''- പ്രധാനമന്ത്രി കുറിച്ചു.

109 വയസുകാരിയായ പാപ്പമ്മാളിന്റെ മരണം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു. 2023 ല്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ മില്ലെറ്റ്സ് കോണ്‍ഫറന്‍സില്‍ പാപ്പമ്മാള്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ജൈവ കൃഷിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ തിന കൃഷിയുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും പാപ്പമ്മാള്‍ പറഞ്ഞിരുന്നു. അന്ന് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.