തെരഞ്ഞെടുപ്പ് ഏപ്രിലില്‍ ആകാമെന്ന് ഇടതും വലതും; മേയില്‍ മതിയെന്ന് ബിജെപി: കോവിഡില്‍ കമ്മീഷന് ആശങ്ക

തെരഞ്ഞെടുപ്പ് ഏപ്രിലില്‍ ആകാമെന്ന് ഇടതും വലതും;  മേയില്‍ മതിയെന്ന് ബിജെപി: കോവിഡില്‍ കമ്മീഷന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിയമസഭ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണം എന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത.

ഏപ്രില്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതു പാര്‍ട്ടികള്‍ അറിയിച്ചു. കോണ്‍ഗ്രസും ഏപ്രിലില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മേയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത.് തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്.

നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ആശയവിനിമയം നടത്തും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.