അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതിയുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). നിയമലംഘകനായ കുടുംബ നാഥൻ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തിൽ അവരുടെ സ്‌പോൺസർഷിപ്പിലുള്ള മക്കളെ അമ്മമാരുടെ കീഴിലേക്ക് മാറ്റാൻ അനുമതി നൽകുന്നതാണ് പുതിയ ഭേദഗതി.
അമ്മയ്ക്ക് ജോലി ഉണ്ടാവുകയും സാധുതയുള്ള റസിഡൻസി വിസ ഉണ്ടാവുകയും ചെയ്യണമെന്ന നിബന്ധനയോടെയാണിത്. ഇത്തരം കേസുകളിൽ കുടുംബ നാഥന് മക്കളുടെ സ്‌പോൺസർഷിപ്പ് അമ്മയുടെ കീഴിലേക്ക് മാറ്റി രാജ്യം എക്‌സിറ്റ് പെർമിറ്റിൽ രാജ്യം വിടാനാവും.
കുടുംബത്തലവനും അവരുടെ കുടുംബാംഗങ്ങളും നിയമലംഘനങ്ങൾ നേരിടുന്നവരാണെങ്കിൽ കുടുംബാംഗങ്ങൾക്ക് രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ അനുവാദമുണ്ട്. അനുവദിച്ച ഗ്രേസ് പിരീഡിൽ സ്‌പോൺസറായ കുടുംബനാഥന് പുതിയ വിസ ലഭിക്കുകയാണെങ്കിൽ അദേഹത്തിന്റെ സ്‌പോൺസർഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങളുടെ താമസം റദ്ദാക്കപ്പെടുകയില്ലെന്നും അധികൃതർ അറിയിച്ചു.