ടെൽ അവീവ്: ഇസ്രയേലിലെ ബിന്യാമിനയ്‌ക്ക് സമീപം സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തു.
ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സൈനിക ക്യാപിന് നേരെ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. നേരത്തെ ടെൽ അവീവിലും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ശക്തമായ ആക്രമണങ്ങളിലൊന്നാണ്.
മിസൈലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന് കൈമാറുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ആക്രമണം. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊന്ന് തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.