ഹരിയാനയിൽ നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഹരിയാനയിൽ നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഡ് : രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ് നായബ്‌ സിങ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ്‌ ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിൽ സെയ്നിയും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ അദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. തന്റെ മുൻഗാമിയും ഉപദേഷ്ടാവുമായ ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടറിനൊപ്പമാണ് നായബ്‌ സിങ് സെയ്നി വേദിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാരാണ് ഹരിയാന മന്ത്രിസഭയിലുള്ളത്. മുതിർന്ന നേതാവ് അനിൽ വിജ് സെയ്‌നിയും രണ്ടാം മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ സീറ്റിൽ മത്സരിച്ച് വിജയിച്ച നായബ് സിങ് സെയ്നിയെ കഴിഞ്ഞ ദിവസം ഹരിയാനയിലെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തിരുന്നു. തുടർന്ന് അദേഹം ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.