മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി റാണയെ ഇന്ത്യയ്ക്ക് കൈമാറും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി റാണയെ ഇന്ത്യയ്ക്ക് കൈമാറും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനേഡിയൻ - പാകിസ്താനി പൗരനാണ് റാണ. നിലവിൽ അമേരിക്കയിലെ ജയിലിൽ കഴിയുന്ന ഇയാളെ ഇന്ത്യയിലെത്തിക്കാനായി കേന്ദ്ര സർക്കാർ വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. 2009ൽ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്ത റാണയ്‌ക്കെതിരെ 2011ൽ ചിക്കാഗോ കോടതി ശിക്ഷ വിധിച്ചിരുന്നു.

തുടർന്ന് ജയിലിൽ കിടന്ന റാണ കേസിൽ നിന്ന് ഊരാൻ പലവിധത്തിൽ ശ്രമിച്ചു. വിവിധ കോടതികളിൽ ഹർജി സമർപ്പിച്ചെങ്കിലും എല്ലാ തള്ളുകയായിരുന്നു. സെപ്റ്റംബർ 23ന് യുഎസ് സർക്യുട്ട് കോടതിയും റാണയുടെ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ വീണ്ടും ആക്കം കൂട്ടിയത്. ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസികളുടെ പ്രതിനിധികളും അടുത്തിടെ ഡൽഹിയിലെ യുഎസ് എംബസിയിൽ റാണയുടെ വിട്ടുകിട്ടൽ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ചർച്ചകളുടെ ഫലമായി ഡിസംബർ അവസാനത്തോടെ റാണയെ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
26/11 ആക്രമണം എന്നറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം, 2008 നവംബർ 26നാണ് നടന്നത്. മൂന്ന് ദിവസം തുടർച്ചയായി നടന്ന ആക്രമണത്തിൽ മുംബൈ ന​ഗരം അടിമുടി വിറച്ചു. 166 പേരാണ് ലഷ്കർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്താൻ ഭീകരർക്ക് വേണ്ട സഹായങ്ങൾ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂർ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.