റാഞ്ചി : ജാർഖണ്ഡിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്ന് മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. മൂന്ന് പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്നു. പാർട്ടി ഒഴിവാക്കിയവർ പുതിയ അവസരം തേടുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് പാർട്ടിയുടെ മുഖങ്ങളായിരുന്ന നേതാക്കൾ പാർട്ടി വിട്ടത്. ജെഎംഎമ്മിനെ മറികടന്ന് അധികാരം പിടിക്കാൻ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സംസ്ഥാന വക്താവായിരുന്ന കുനാൽ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമൺ ടുഡു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്.
2014ൽ ദുംക മണ്ഡലത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ തോൽപ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലത്തിൽ ബിജെപി വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ വക്താവ് സ്ഥാനം രാജിവെച്ച സാരംഗിയും, ഘട്ട്ഷില മുൻ എംഎൽഎ ലക്ഷമൺ ടുഡുവും ലൂയിസ് മൊറാണ്ടിക്കൊപ്പം രാജിക്കത്ത് നൽകി.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും പ്രവർത്തന വൈകല്യവും ചൂണ്ടിക്കാട്ടി നേതാക്കൾ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിക്ക് കത്തയച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്. എൻഡിഎ സഖ്യ കക്ഷിയായ എജെഎസ്‌യു നേതാക്കൾ ജെഎംഎമ്മിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപിയുടെ മുതിർന്ന നോതക്കൾ കൂടി ഭരണ കക്ഷിയിൽ ചേക്കേറിയിരിക്കുന്നത്.