ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടും ഇല്ലാതെ നിരവധി പേര്‍; ടോള്‍ പ്ലാസകളില്‍ വന്‍ ഗതാഗതക്കുരുക്ക്

ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടും ഇല്ലാതെ നിരവധി പേര്‍; ടോള്‍ പ്ലാസകളില്‍ വന്‍ ഗതാഗതക്കുരുക്ക്

തൃശൂര്‍: ദേശീയപാതാ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമായതോടെ പാലിയേക്കരയിലും കുമ്പളത്തും വന്‍ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ നിരവധി വാഹനങ്ങളാണ് എത്തുന്നത്. ഇന്ന് മുതല്‍ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിയാത്തവരാണ് ദുരിതത്തിലായത്. ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വണ്ടികള്‍ കുടുങ്ങിക്കിടക്കുകയാണ്.

കേരളത്തില്‍ തൃശൂര്‍ പാലിയേക്കര, പാലക്കാട് വാളയാര്‍, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാവുന്ന ട്രാക്കുകള്‍ ഇല്ലാതായി. ഫാസ്ടാഗില്ലെങ്കില്‍ ഇനി മുതല്‍ ഇരട്ടിത്തുക നല്‍കേണ്ടിവരും. പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധിക തുക അടയ്ക്കണം. ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറിയതോടെ പാലിയേക്കാരായിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ് ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടി വരുക.

അതായത് ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ് ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കണം. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ടോള്‍ അടയ്‌ക്കേണ്ടവയാണ്. ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ഫാസ് ടാഗ് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ് ടാഗ് നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും.

അതേസമയം, ഫാസ്ടാഗില്ലാത്ത കെഎസ്‌ആര്‍ടിസിയ്ക്ക് ടോള്‍ ബൂത്തുകളില്‍ താത്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇളവ് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.