അതിദാരുണം: ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളജില്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

അതിദാരുണം: ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളജില്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി 10:35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്ന് ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നത് ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഝാന്‍സി മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.