കൊച്ചി: ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ് കെ) രണ്ടാം ഘട്ടത്തിന് കൊച്ചി എഡിഷനിൽ ഇന്ന് തിരശീല ഉയരും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങള്‍ തന്നെയാകും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നാണ്.
ബിനാലെയും കാര്‍ണിവലും നഷ്ടമായ കൊച്ചിയിൽ 21 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര ചലച്ചിത്രമേള എത്തുമ്പോള്‍ സിനിമാ ആസ്വാദകര്‍ ആവേശത്തിലാണ്. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. രാവിലെ ഒന്‍പത് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മേളയുടെ 25 വര്‍ഷങ്ങളുടെ പ്രതീകമായി കെ.ജി. ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ 24 യുവപ്രതിഭകള്‍ തിരിതെളിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്‌ക് നിര്‍ബന്ധമാണ്.