ഏഴാം ക്ലാസില്‍ ആദ്യ നോവല്‍; സാഹിത്യ രംഗത്ത് ശ്രദ്ധ നേടി ബെംഗളൂരു മലയാളി അലീനയുടെ 'വിസ്‌പേഴ്‌സ് ഓഫ് പവര്‍'

ഏഴാം ക്ലാസില്‍ ആദ്യ നോവല്‍; സാഹിത്യ രംഗത്ത് ശ്രദ്ധ നേടി ബെംഗളൂരു മലയാളി അലീനയുടെ 'വിസ്‌പേഴ്‌സ് ഓഫ് പവര്‍'

ബെംഗളൂരു: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ച് സാഹിത്യ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ബെംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥിനിയായ അലീന റെബേക്ക ജെയ്‌സണ്‍. അലീനയുടെ ആദ്യ നോവലാണ് 'വിസ്‌പേഴ്‌സ് ഓഫ് പവര്‍'.

ബെംഗളൂരുവിലെ ജാലഹള്ളി ആന്റണി ക്ലാരറ്റ് സ്‌കൂളില്‍ പഠിക്കുന്ന അലീനയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സിംഗപ്പൂരിലെ BriBooks Publishers ആണ്.

327 പേജുകള്‍ ഉള്ള ഫാന്റസി നോവല്‍ വായനക്കാരെ ഭാവനയുടെ വിസ്മയകരമായ ലോകത്ത് എത്തിക്കും. മാന്ത്രിക ശക്തികളും രഹസ്യാത്മകതകളും നിറഞ്ഞ ലോകത്തെയാണ് നോവല്‍ പശ്ചാത്തലമാക്കുന്നത്. കഥാപാത്രങ്ങളുടെ അത്ഭുതകരമായ സാഹസിക യാത്രയും അതിനായി നിര്‍ണായക വഴികള്‍ കണ്ടെത്തുന്നതുമാണ് നോവലില്‍ അവതരിപ്പിക്കുന്നത്.

കുട്ടികളുടെയും യുവ എഴുത്തുകാരുടെയും ആഗോള സാഹിത്യ രംഗത്തെ അംഗീകാരമായ നാഷണല്‍ യങ് ഓഥേഴ്‌സ് മേളയിലേക്ക് അലീനയുടെ 'വിസ്‌പേഴ്‌സ് ഓഫ് പവര്‍' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


അലീന മാതാപിതാക്കളായ ജെയ്‌സണിനും ഡാനിക്കും സഹോദരങ്ങളായ ആഗ്‌നസിനും ഏഡ്രിയാനും ഒപ്പം.

കഴിഞ്ഞ ജനുവരിയില്‍ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിച്ച അലീന നൃത്തം, ഗാനാലാപനം, ചിത്രകല എന്നിവയില്‍ ധാരാളം സമ്മാനങ്ങള്‍ ഇതിനകം വാരിക്കൂട്ടിയിട്ടുണ്ട്. ജാലഹള്ളി സെന്റ് തോമസ് ഫൊറോന ഇടവകാംഗമായ അലീന, പള്ളിയിലെ ക്വയര്‍, വേദപാഠം, കലാകായിക മത്സരങ്ങള്‍ എന്നിവയിലൊക്കെ സജീവസാന്നിധ്യമാണ്.

ആന്റണി ക്ലാരറ്റ് സ്‌കൂളിലെത്തന്നെ അധ്യാപികയായ ഡാനി ഫിലിപ്പിന്റെയും ജെയ്‌സണിന്റെയും മകളാണ്. ആഗ്‌നസ്, ഏഡ്രിയന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.