തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിർമ്മിക്കുവാനും നവീകരിക്കുവാനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.
അനധികൃത നിർമ്മാണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെപേരിലും നടപടിയുണ്ടാകുമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പുനരുദ്ധാരണ പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഗതാഗതതടസ്സമോ ഉണ്ടാക്കരുതെന്നും ഭാവിയില്‍ റോഡ് വികസനത്തിനും തടസ്സമാകരുതെന്നും ഉത്തരവില്‍ പറയുന്നു.
പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാര്‍ദവും ക്രമസമാധാനവും തകരാന്‍ ഇടയാക്കില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണം. പ്രശ്നമുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ തയ്യാറാവണം.