മെൽബൺ: രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ടീമുകളുമായുള്ള കൂടിക്കാഴ്ച. ക്യാപ്റ്റൻ രോഹിത് ശർമയാണ് പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് താരങ്ങളെ പരിചയപ്പെടുത്തിയത്. ഇതിനിടെ വിരാട് കോലിയുമായി പ്രധാനമന്ത്രി രസകരമായ കുശലാന്വേഷണം നടത്തുന്ന വീഡിയോയും പുറത്തുവന്നു. പെർത്തിലെ സെഞ്ച്വറിയിൽ കോലിയെ അദേഹം അഭിനന്ദിച്ചു.
തലസ്ഥാന നഗരിയായ കാൻബറയിലായിരുന്നു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി ചിത്രങ്ങൾ എക്സിൽ പങ്കിട്ടിട്ടുണ്ട്. 30-നാണ് ഇന്ത്യ പരിശീലന മത്സരം കളിക്കുന്നത്. അഡ്ലെയ്ഡിലാണ് ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്.
ഇതുവരെ നാല് പിങ്ക് ബോൾ മത്സരം കളിച്ച ഇന്ത്യ മൂന്നെണ്ണത്തിലും വിജയിച്ചിട്ടുണ്ട്. 2020-ൽ ഓസ്ട്രേലിയ നേരിട്ടപ്പോഴാണ് ഇന്ത്യക്ക് മറക്കാനാവാത്ത ഒരു തോൽവിയുണ്ടായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഇന്നിംഗ്സ് ടോട്ടൽ(36) പിറന്നതും അന്നായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.