പിൻവാതിൽ വീണ്ടും തുറന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ  ഏഴ് പേർ അകത്ത് കടന്നു

പിൻവാതിൽ വീണ്ടും തുറന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ  ഏഴ് പേർ അകത്ത് കടന്നു

തിരുവനന്തപുരം: പി.എസ്.സി നിയമനത്തിനായി തെരുവില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഏഴു പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി ഉത്തരവിറക്കി.

പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവരെയും പഴ്‌സനല്‍ അസിസ്റ്റന്റ് പി.എ ബഷീര്‍, ക്ലര്‍ക്ക് ഇ.വി പ്രിയേഷ്, ഓഫിസ് അസിസ്റ്റന്റ് പി. അഭിജിത്ത്, ഡ്രൈവര്‍ പി. ഇസ്മയില്‍ എന്നിവരെയുമാണ് സ്ഥിരം പഴ്‌സനല്‍ സ്റ്റാഫായി നിയമിച്ച് ഉത്തരവായത്.

നേരത്തേ മുപ്പതായിരുന്ന മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം മുപ്പത്തിയേഴാക്കി ഉയര്‍ത്തുകയും ഇതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറി ഒഴികെ മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാകും.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. അനധികൃത നിയമനങ്ങള്‍ക്കെതിരെ യുവാക്കളും പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും പിന്‍വാതില്‍ നിയമനങ്ങള്‍ പൊടിപൊടിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.