ന്യൂഡൽഹി : ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ ശീതകാല സമ്മേളനത്തിലോ അടുത്ത വര്‍ഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപി സര്‍ക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോഡി നിലവിലെ സര്‍ക്കാര്‍ കാലയളവ് അവസാനിക്കും മുന്‍പുതന്നെ ബില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമായിരുന്നു.
ലോക്‌സഭാ പ്രകടന പത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തിനായി രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഒരേസമയം വിവിധ തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റി 2024 മാര്‍ച്ചില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.