മുംബൈ ഭീകരാക്രമണ സൂത്രധാരനായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കി ഹൃദയാഘാതം മൂലം അന്തരിച്ചു

മുംബൈ ഭീകരാക്രമണ സൂത്രധാരനായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ മക്കി ഹൃദയാഘാതം മൂലം അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് അബ്ദുള്‍ റഹ്മാന്‍ മക്കി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2019 മേയില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയിരുന്നു.

ഭീകര വാദത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പാക് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

രാജ്യത്തെ ആഭ്യന്തര നിയമ പ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ പ്രത്യേകിച്ചും ജമ്മു കാശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കര്‍ ഇ തൊയ്ബയുടെ (എല്‍.ഇ.ടി.) ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.