മലപ്പുറം: പി. വി അൻവർ എംഎൽഎ ജയിലിൽ. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്തതിനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകപ്പുകൾ ചുമത്തിയാണ് പിവി അൻവർ ഉൾപ്പെടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത അൻവറിനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെയും പി ശശിയുടെയും ആവശ്യ പ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതെന്നും ഇന്ന് നിലമ്പൂർ കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും അൻവർ പറഞ്ഞു .
അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി. വൻ സന്നാഹത്തോടെ വസതിയിലെത്തിയാണ് പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിൽ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അൻവറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ നേതൃത്വത്തിൽ 40ഓളം വരുന്ന പ്രവർത്തകർ അന്യായമായി സംഘം ചേർന്ന് നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 ഓളം വരുന്ന ഡിഎംകെ പ്രവർത്തകർ നോർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.