കൊച്ചി: മാര്‍പാപ്പ അംഗീകരിച്ച സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ഈ ദിവസങ്ങളില്‍ നിരാഹാരം നടത്തുകയും അതിരൂപതാ ഭവനം കയ്യേറുകയും ചെയ്തതിനെ സിനഡ് അപലപിച്ചു.
ഇത്തരം നടപടികളില്‍ നിന്ന് പിന്മാറാന്‍ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കരുതെന്ന് സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളോടും സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ 21 വൈദികരുടെ മേല്‍ ശിക്ഷണ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് സിനഡ് നിര്‍ദേശം നല്‍കി.
ഏകീകൃത കുര്‍ബാനക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും ചില വൈദികരുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുപക്ഷത്തുമുള്ള വിശ്വാസികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
കാക്കനാട്ടെ തോമസ് സെ്ന്റ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ ചില വിമത വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്.
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസ് കൈയ്യേറിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വിമത വൈദികര്‍ വ്യക്തമാക്കിയിരുന്നത്.
വൈദികര്‍ അരമനയില്‍ കയറിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. സെന്‍ട്രല്‍-നോര്‍ത്ത് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.